മദ്യലഹരിയില്‍ ആത്മഹത്യാശ്രമം; രക്ഷിച്ചു വീട്ടിലെത്തിച്ചയാളെ വെട്ടിക്കൊലപ്പെടുത്തി 20കാരന്‍


കൊല്ലം: റെയില്‍പാളത്തില്‍നിന്നു രക്ഷിച്ചയാളെ വെട്ടിക്കൊലപ്പെടുത്തി ഇരുപതുകാരൻ. കൊല്ലം മണ്‍റോത്തുരുത്തില്‍ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ്.
കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് (42) ആണ് മരിച്ചത്.

ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്ബില്‍ അമ്ബാടി (20)യെ കിഴക്കെ കല്ലട പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രിയില്‍ പിടികൂടി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്ബാടി.

വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്ബാടിയെ നാട്ടുകാര്‍ സ്ഥലത്തുനിന്ന് ഓടിച്ചുവിട്ടിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ റെയില്‍പാളത്തിലേക്ക് കയറി ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കി. തുടർന്ന് സുരേഷിന്‍റെ നേതൃത്വത്തില്‍ അമ്ബാടിയെ നാട്ടുകാര്‍ പാളത്തില്‍ നിന്നു മാറ്റി. ഇയാളെ സുരേഷ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാല്‍, വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്ബാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്‍റെ കഴുത്തിന് വെട്ടുകയായിരുന്നു.

ഉടൻതന്നെ പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേകല്ലട എസ്‌എച്ച്‌ഒ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement