കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ നിർമിച്ച വിത്ത് പേനകൾ 'ഹൃദയതൂലിക' വയനാട് പ്രളയ ദുരന്ത മേഖലയിലെ വിദ്യാലയങ്ങൾക്ക് കൈമാറുന്ന ചടങ്ങ് കണ്ണൂർ കുടുംബ കോടതി ജഡ്ജ് ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. നെറ്റ് കാർബൺ സീറോ ജയിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇവിടെ നടപ്പിലാക്കി വരുന്ന ഹരിത സ്പർശം പദ്ധതിയുടെ ഭാഗമായാണ് ചിറക്കൽ ലയൺസ് ക്ലബുമായി സഹകരിച്ച് 'ഹൃദയതൂലിക'യുടെ നിർമാണം ആരംഭിച്ചത്. ദുരിത മേഖലയിലെ മൂന്ന് വിദ്യാലയങ്ങളിൽ പഠിക്കുന്ന ആയിരത്തി എണ്ണൂറിൽ പരം വിദ്യാർഥികൾക്കാണ് അവരുടെ വാർഷിക പരീക്ഷക്ക് വേണ്ട പേനകൾ സമ്മാനിക്കുന്നത്. വിത്ത് പേനകൾ അന്തേവാസികളിൽ നിന്നും ജഡ്ജി ഏറ്റു വാങ്ങി.
തികച്ചും പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ മാത്രം ഉപയോഗിച്ച് അന്തേവാസികൾ നിർമിച്ച പേനകൾ സമ്മാനിക്കുന്നതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കൽക്കൂടി വെളിവാകുകയാണ്. ഇതിന് മുമ്പ് ദുരിത ബാധിതർക്ക് വേണ്ടി അഞ്ചര ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി വയനാട് ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പൂക്കളം നിർമിക്കുകയും ചെയ്ത് മാതൃക സൃഷ്ടിച്ചവരാണ് സെൻട്രൽ ജയിലിലെ അന്തേവാസികൾ.
സെൻട്രൽ ജെയിൽ സൂപ്രണ്ട് കെ.വേണു അധ്യക്ഷനായി. ചിറക്കൽ ലയൺസ് ക്ലബ് സെക്രട്ടറി ഷൈൻ ദാസ്, എൻ ഗിരീഷ് കുമാർ, ദിനേശ് ബാബു, രാജേഷ് കുമാർ, സി ഹനീഫ, പി.ടി.സന്തോഷ്, കെ് അജിത്ത്, കെപി സജേഷ്, ബി സുകുമാരൻ എന്നിവർ സംസാരിച്ചു.
إرسال تعليق