100കോടി വരെ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങൾക്ക് ഒരാഴ്ച കൊണ്ട് അനുമതി



കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള നിരവധി നടപടികളാണ് കഴിഞ്ഞ നാലര വര്‍ഷം സര്‍ക്കാര്‍ കൈക്കൊണ്ടത്. വ്യവസായ നിക്ഷേപങ്ങള്‍ക്കുള്ള നടപടികള്‍ ലളിതമാക്കിയും നിയമ ഭേദഗതി വരുത്തിയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയും സംരംഭകരുടെ സ്വപ്‌ന ഭൂമിയായി സംസ്ഥാനത്തെ മാറ്റി. ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത്, കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി. കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍'- നിയമവും ഇതര വ്യവസായങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള നിയമഭേദഗതിയും നിക്ഷേപകര്‍ക്ക് കൊവിഡ് കാലത്തും സഹായകമായി.

100 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി ലഭ്യമാക്കുന്നതാണ് പുതിയ ചട്ടം. നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയാല്‍ ഒരാഴ്ചയ്ക്കകം ആവശ്യമായ എല്ലാ അംഗീകാരവും നല്‍കും. കെ-സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷ അംഗീകരിച്ചാല്‍ അഞ്ച് വര്‍ഷം വരെ സാധുതയുണ്ട്. ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം നേടാന്‍ സാധുവായ രേഖയായും ഇവ ഉപയോഗിക്കാം. അംഗീകാരം ലഭിച്ച് ഒരുവര്‍ഷത്തിനകം, ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം നിക്ഷേപകന്‍ സമര്‍പ്പിക്കണം. 

10 കോടി വരെ മുതല്‍മുടക്കുള്ള എംഎസ്എംഇ സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. കെ-സ്വിഫ്റ്റ് വഴി തന്നെ സാക്ഷ്യപത്രം നല്‍കാം. 3 വര്‍ഷം കഴിഞ്ഞ്, ആറുമാസത്തിനകം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ട അഞ്ചംഗ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു. എംഎസ്എംഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ ഒരു സമിതിയും നിലവില്‍ വന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement