കണ്ണൂർ :- മുൻഗണനാ വിഭാഗം റേഷൻ കാർഡുകളുടെ മസ്റ്ററിങ് കാലാവധി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ടെങ്കിലും മസ്റ്ററിങ് നടത്താത്തവരുടെ പേരുകൾ ഇ–പോസ് മെഷീനിൽ നിന്ന് നീക്കിയതായി പരാതി. മുൻഗണനാ കാർഡുകളിൽ ഉൾപ്പെടുന്ന ചില ഉപഭോക്താക്കൾ റേഷൻ കടകളിൽ അരി വാങ്ങാനെത്തിയപ്പോൾ സാധാരണ ലഭിക്കുന്നതിലും അളവ് കുറഞ്ഞത് കണ്ട് പരിശോധിച്ചപ്പോഴാണ് റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്ത അംഗങ്ങളുടെ ധാന്യവിഹിതം ഇ–പോസിൽ നിന്ന് നീക്കിയതായി മനസ്സിലായത്.
ഭൂരിഭാഗം മുൻഗണനാ കാർഡുകളിലും കിടപ്പ് രോഗികൾ, വിദേശത്തുള്ളവർ, കുട്ടികൾ എന്നിവരുടെതാണു മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. കിടപ്പുരോഗികളുടെ മസ്റ്ററിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തി നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യക്ഷമമായില്ല. മസ്റ്ററിങ്ങിന് ആധാർ കാർഡ് നിർബന്ധമായതിനാൽ ഭൂരിഭാഗം കുട്ടികളുടെയും മസ്റ്ററിങ്ങും നടത്തിയിട്ടില്ല.
വിദേശത്തു ജോലി ചെയ്യുന്നവർ പലരും നാട്ടിലെത്തിയിരുന്നെങ്കിലും സെർവർ തകരാർ കാരണം പലർക്കും മസ്റ്ററിങ് നടത്താനാകാതെ തിരിച്ചുപോകേണ്ടി വന്നു. ധാന്യത്തിന്റെ അളവിൽ കുറവ് വന്നതോടെ ഉപഭോക്താക്കൾ റേഷൻ വ്യാപാരികളോടാണ് പരാതിപ്പെടുന്നത്. റേഷൻ വ്യാപാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാര്യം ധരിപ്പിച്ചെങ്കിലും മറുപടിയില്ലെന്നും പരാതിയുണ്ട്. സെർവർ തകരാർ മൂലം മസ്റ്ററിങ് ഇഴഞ്ഞുനീങ്ങിയതോടെയാണ് മസ്റ്ററിങ് നടത്താനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയത്.
Post a Comment