എടക്കാനം മഞ്ഞക്കാഞ്ഞിരത്തെ ഒൻപത് ആദിവാസി കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു


ഇരിട്ടി: അരനൂറ്റാണ്ടായി തങ്ങൾ താമസിക്കുന്ന ഭൂമിക്ക് ഒരാവകാശവും ഇല്ലാതെ കഴിയുകയായിരുന്ന എടക്കാനം മഞ്ഞകാഞ്ഞിരത്തെ ഒൻപത് ആദിവാസി കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് ആദിവാസി കുടുംബങ്ങൾക്ക് ഒപ്പം ജില്ലാ കളക്ടറും ജില്ലാ ജഡ്ജിയും ഉൾപ്പെടെയുള്ളവർ വെള്ളിയാഴ്ച ഉച്ചക്ക് ഇവിടുത്തെ ആദിവാസി കുടുംബങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമായിരുന്നു പട്ടയ വിതരണം നടന്നത്. എടക്കാനം -പഴശ്ശി ഡാം റോഡിനു സമീപം അഞ്ചു പതിറ്റാണ്ട് മുൻപ് അന്നത്തെ ഊരുമൂപ്പന്റെ പേരിൽ ദാനം കിട്ടിയ 50 സെന്റ് ഭൂമിയിൽ താമസിച്ചു വന്നിരുന്നവർക്കാണ് ഒടുവിൽ പട്ടയം ലഭിച്ചത്. ഇവിടെ താമസിച്ചു വരുന്ന സരസ്വതി, നാരായണി, ചെമ്പി, രോഹിണി, സരോജിനി, പുഷ്പ്പ, നാരായണൻ, ശാരദ, സിന്ധു എന്നിവരരുടെ കൈവശ ഭൂമിക്കാണ് പട്ടയം ലഭിച്ചത്. ഇവിടുത്തെ പതിമൂന്ന് അവകാശികളിൽ രണ്ട് പേർ മരണപ്പെടുകയും ഒരാൾ ചാവശ്ശേരി പറമ്പിലേക്ക് താമസം മാറുകയും ചെയ്തതിനെ തുടർന്നാണ് നിലവിൽ താമസക്കാരായ ഒൻപത് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് വീതമുള്ള സ്ഥലത്തിന്റെ പട്ടയം അനുവദിച്ചത്.
 ലീഗൽ സർവീസ് അതോറിറ്റി ജില്ലാ ചെയർമാനും ജില്ലാ ജഡ്ജുമായ കെ.ടി.നിസാർ അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയമപരമായി സാമ്പത്തികമായും, സാമൂഹ്യമായും ആദിവാസി കുടുംബങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കാൻ സുപ്രീം കോടതി മുതൽ കീഴ്‌ക്കോടതി വരെ നിയമ സംവിധാനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ജഡ്ജി നിസാർ അഹമ്മദ് പറഞ്ഞു. സംസ്ഥാന ലീഗർ സർവ്വീസ് അതോരിറ്റി സെക്രട്ടറി സി.എസ്. മോഹിത് പട്ടയം വിതരണം ചെയ്തു. ഇരിട്ടി നഗരഭചെയർപേഴ്‌സൺ കെ.ശ്രീലത അധ്യക്ഷ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ അരുൺ കെ.വിജയൻ മുഖ്യ ഭാഷണം നടത്തി. ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയബാബു, ഇരിട്ടി സഹസിൽദാർ സി.വി. പ്രകാശൻ, ഐ ടി ഡി പി പ്രൊജക്ടറ് ഓഫീസർ വിനോദ്, ഇരിട്ടി നഗരസഭാ വാർഡ് കൗൺസിലർ കെ.മുരളീധരൻ, പായം വില്ലേജ് ഓഫീസർ ആർ.പി. പ്രമോദ് , ട്രൈബൽ ഓഫീസർ പ്രദീപ് എന്നിവർ സംസാരിച്ചു.
                 രണ്ട് വർഷം മുൻപ് ലീഗൽ സർവീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയും ജഡ്ജുമായ വിൻസി ആൻ പീറ്ററിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘം മഞ്ഞകാഞ്ഞിരത്തെത്തി ഇവരുടെ ദുരിതം മനസ്സിലാക്കിയിരുന്നു. കുടുംബങ്ങളുടെ ജീവിത സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നേരിട്ടു മനസിലാക്കിയ ലീഗൽ സർവ്വീസ് അതോറിറ്റി പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിന് നിർദ്ദേശിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുൻകൈ എടുത്ത് ആദിവാസി കുടുബങ്ങൾ താമസിക്കുന്ന ഭൂമി ദാനം ചെയ്ത വെള്ളുവ ഗോവിന്ദൻ നമ്പ്യാരുടെ കുടുംബത്തിലെ അവകാശികളിൽ നിന്ന് സമ്മതപത്രം വാങ്ങിക്കുകയും ലീഗൽ സർവിസ് അതോറിറ്റി ജഡ്ജ് വിൻസി ആൻ പീറ്ററിന്റെ നേതൃത്വത്തിൽ പായം വില്ലേജ് ഓഫിസർ ആർ.പി.പ്രമോദിന്റെ സഹായത്തോടെ കഴിഞ്ഞ വർഷം ഇവരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും പട്ടയം അനുവദിക്കുകയുമായിരുന്നു .

Post a Comment

Previous Post Next Post

Join Whatsapp

Advertisement