പുതിയതെരുവിലെ ഗതാഗതക്കുരുക്ക്: ജനുവരി 31 മുതൽ താൽക്കാലിക ഗതാഗത പരിഷ്‌കാരം

പുതിയതെരുവിലെ ഗതാഗതക്കുരുക്ക്: ജനുവരി 31 മുതൽ താൽക്കാലിക ഗതാഗത പരിഷ്‌കാരം

പരീക്ഷണാടിസ്ഥാനത്തിൽ ഫെബ്രുവരി നാല് വരെയാണ് പരിഷ്‌കാരം


ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ജനുവരി 31 മുതൽ ഫെബ്രുവരി നാല് വരെ അഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ കെ.വി. സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ആർടിഒയും പോലീസും ജനപ്രതിനിധികളും ചേർന്ന യോഗം ചർച്ച ചെയ്താണ് തീരുമാനമെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങൾ:
* കണ്ണൂർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ വളപട്ടണം ഹൈവേ ജംഗ്ഷനിൽ പോയി യു ടേൺ എടുത്ത്, മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ടതാണ്.
* നിലവിൽ വില്ലേജ് ഓഫീസിന് എതിർവശത്തുള്ള, തളിപ്പറമ്പ്-പഴയങ്ങാടി-അഴീക്കൽ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാൻഡിന്റെ ഭാഗത്തേക്ക് മാറ്റുന്നതാണ്.
* പുതിയതെരുവിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് നിലവിൽ ഇറക്കത്തിലുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ താഴെ, ഡെയ്ലി ഫ്രഷ് സൂപ്പർമാർക്കറ്റ് മുന്നിലേക്ക് മാറ്റും. ഇവിടെ ബസ് സ്റ്റോപ്പ് ബോർഡ് സ്ഥാപിക്കും.
* കണ്ണൂരിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ പുതിയതെരു ജംഗ്ഷൻ ഒഴിവാക്കി പള്ളിക്കുളം, രാജാസ് ഹൈസ്‌കൂൾ, കടലായി അമ്പലം വഴി ഹൈവേയിൽ കയറേണ്ടതാണ്.
* മയ്യിൽ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയതെരു ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 'യു' ടേൺ എടുക്കുവാൻ പറ്റുന്ന ഭാഗത്തു നിന്ന് 'യു' ടേൺ എടുത്ത് പേകേണ്ടതാണ്.
* മയ്യിൽ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കഴിവതും കൊല്ലറത്തിക്കൽ റോഡ് വഴി ടോൾ ബൂത്തിലേക്ക് കയറേണ്ടതാണ്.
* പരിസര പ്രദേശത്തുള്ള ചെറുവാഹനങ്ങൾ കഴിവതും സൗകര്യപ്രദമായ ഉപറോഡുകൾ ഉപയോഗിക്കണം.
* കക്കാട് നിന്നും പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്‌റ്റൈലോ കോർണർ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.

ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്നം പഠിക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം ആർടിഒയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എം.എൽ.എ യുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയിരുന്നു. ജനുവരി 27 ന് ചിറക്കൽ പഞ്ചായത്ത് ഓഫീസിൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിൽ ബസ് തൊഴിലാളി പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ബസ് ഉടമ പ്രതിനിധികൾ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവരുടെ അഭിപ്രായങ്ങളും തേടിയിരുന്നു.
 
വളപട്ടണം പാലം, പാപ്പിനിശ്ശേരി വഴി നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം വിജയം കണ്ട സാഹചര്യത്തിൽ, പുതിയതെരുവിലെ രൂക്ഷമായ ഗതാഗത കുരുക്ക് കൂടി ഒഴിവാക്കിയാൽ മാത്രമേ ദേശീയപാതയിലെ കുരുക്ക് പൂർണമായി അഴിക്കാനാവൂ എന്നതിനാൽ ഈ ഗതാഗത പരിഷ്‌കാരവുമായി ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെവി സുമേഷ് എംഎൽഎയും ജില്ലാ കലക്ടറും അഭ്യർഥിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഗതാഗതപരിഷ്‌കാരം വിലയിരുത്തി ഇത് തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. 
സൂക്ഷ്മമായ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം ജനങ്ങളിൽനിന്ന് ഉയർന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പരിഷ്‌കാരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. താൽക്കാലിക പരിഷ്‌കാരം നടപ്പിലാക്കിയ ശേഷം പൊതുജനങ്ങൾക്ക് ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാൻ അവസരമുണ്ടാകും.  
യോഗത്തിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം എസ്.എച്ച്.ഒ ടി.പി സുമേഷ്, എം.വി.ഐ റിജിൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement